14 March 2008

സമ്പൂര്‍ണ്ണ സമര്‍പ്പണം

നോമ്പുകാലം ഉപവാസത്തിന്റെ കാലമാണ്‌ . ഉപവസിക്കുക എന്നാല്‍ 'കൂടെ വസിക്കുക' എന്നര്‍ത്ഥം. അതായത് സമ്പൂര്‍ണ്ണമായ ഈശ്വരോപാസനയുടെ കാലഘട്ടം. എന്നിരുന്നാലും പലപ്പോഴും ഈ സമര്‍പ്പണം അപൂര്‍ണ്ണമായി കടന്നുപോകാറുണ്ട്‌.

പുരാണത്തില്‍ പാഞ്ചാലിയുടെ വസ്ത്രാക്ഷേപവുമായി ബന്ധപ്പെട്ടു ഒരു വിവരണമുണ്ട്. തത്സമയം കൃഷ്ണനെ വിളിച്ച് പ്രാര്‍ത്തിച്ചതിന്റെ ഫലമായി അവള്‍ അത്ഭുതകരമായി രക്ഷപെട്ടെങ്കിലും ഏറെ നാളുകള്‍ക്കു ശേഷം പാഞ്ചാലി കൃഷ്ണനോടല്‍പ്പം പരിഭവം പറഞ്ഞു. ''അല്ലയോ പ്രഭോ, അന്ന് ഞാനങ്ങയേ എത്ര നേരം വിളിച്ചു പ്രാര്‍ത്ഥിച്ചു, എന്തുകൊണ്ടാണ്‌ അങ്ങ് ഉടനെ തന്നെ എത്തി എന്നെ രക്ഷിക്കാതിരുന്നത് ?" ക്രഷ്ണന്‍ മറുപടി പറഞ്ഞു, അന്ന് നീ എന്നെ, അല്ലയോ ദ്വാരകവാസന്‍ കൃഷ്ണാ എന്നല്ലേ വിളിച്ചത്, ഞാന്‍ ദ്വാരകയില്‍നിന്നും ഹസ്ഥിനപുരിയിലെത്തി വേണമായിരുന്നില്ലേ നിന്നെ രക്ഷിക്കാന്‍? നീ 'മമഹ്യദയവാസന്‍ കൃഷ്ണാ' എന്നുവിളിച്ചിരുന്നെങ്കില്‍ ആ ക്ഷണത്തില്‍ തന്നെ നിന്നെ ഞാന്‍ രക്ഷിക്കുമായിരുന്നില്ലേ? അപ്പോള്‍ നിന്റെ ഹൃദയത്തില്‍ ഞാനില്ലായിരുന്നു എന്നാണ് മനസിലാകുന്നത്. മറ്റൊന്ന് നീ നിന്റെ ഇരുകരവുമുയര്‍ത്തി വേണമായിരുന്നു എന്നെ വിളിക്കാന്‍. പക്ഷെ നിന്റെ ഒരു കൈ അഴിയുന്ന ചേലയുടെ തുമ്പില്‍ ബലമായി പിടിച്ചിരിക്കുകയായിരുന്നു. അതായത് നിന്നില്‍ പൂര്‍ണ സമര്‍പ്പണം ഉണ്ടായിരുന്നില്ല.

നമ്മുടെ ജീവിതത്തിലും ഇതുപോലെ നിരവധി പ്രാര്‍ത്ഥനാ നിമിഷങ്ങള്‍ ഉണ്ടാകാറില്ലേ? പാതി മനസ്സു നമ്മളിലും മറുപാതി ദൈവത്തിനും കൊടുക്കുന്ന അപൂര്‍ണ്ണ നിമിഷങ്ങള്‍. നാം എല്ലായിപ്പോഴും പൂര്‍ണമായ അര്‍പ്പണ മനോഭാവത്തോടെ ആയിരിക്കണം ദൈവസന്നിധിയില്‍ നില്‍ക്കേണ്ടത്. എന്നില്‍ നിന്നും വിദൂരസ്ഥനായ ഒരു തമ്പുരാനെയല്ല നാം ഉപാസിക്കേണ്ടത്. തന്റെ തന്നെ ഉള്ളിന്റെ ഉള്ളില്‍ വസിക്കുന്ന ഈശ്വര ചൈതന്യത്തൈയാണ് നാം കണ്ടെത്തേണ്ടതും പ്രാര്‍ത്ഥിക്കേണ്ടതും. യേശുവിന്റെ പ്രബോധനങ്ങളുടെ അന്തഃസത്ത ഈ ആത്മനവീകരണത്തിന്റെ ആവിശകതയിലേക്ക് നമ്മെ നയിക്കാന്‍ പോരുന്നതാണ്. ആദിമക്രിത്യാനികളെ പോലെ, സഭയുടെ വിശുദ്ധ താരങ്ങളേപ്പോലെ, രക്തസാക്ഷികളെപ്പോലെ, തങ്ങളേയും തങ്ങള്‍ക്കുള്ളതിനേ മുഴുവനേയും ദൈവസന്നിധിയില്‍ സമര്‍പ്പിക്കാന്‍ നമുക്കു സാധിക്കണം! ദൈവമേ ഞാന്‍ മുഴുവന്‍ നിന്റെതാണ് എന്ന് പറഞ്ഞുകൊണ്ട് നമ്മെത്തന്നെ തമ്പുരാന്റെ മുന്നില്‍ അര്‍പ്പിക്കാന്‍ നമുക്കു കഴിയണം. ഈ ലോക വസ്തുക്കളിലും സുഖഭോഗങ്ങളിലും മനസ്സും ശരീരവും അര്‍പ്പിക്കുന്ന വ്യുക്തിക്ക് ഒരിക്കലും ദൈവസന്നിധിയില്‍ ശാന്തിയും സമാധാനവും അനുഭവിക്കാന്‍ കഴിയില്ല. 'നിന്റെ സമ്പാദ്യമെവിടെയോ, അവിടെയായിരിക്കും നിന്റെ ഹൃദയവും' എന്ന യേശുവിന്റെ വാക്കുകള്‍ ഓര്‍ക്കാം . നമ്മുടെ സമ്പാദ്യം യേശുവിലാകട്ടെ, നമ്മടെ സമ്പാദ്യം യേശുവാകട്ടെ.

Posted by Joseph Kalathil

No comments:

Post a Comment