24 December 2007

പുല്‍ക്കൂട്‌

പുല്‍ക്കൂടിനും പിള്ളക്കച്ചക്കുമാണിന്ന് വിപണിയില്‍ വിലക്കൂടുതല്‍. നാണയക്കിഴിയില്ലാത്തതിനാല്‍ വഴിയമ്പലങ്ങളില്‍ ഇടം കണ്ടെത്താനാവാതെ പോയ ഒരു ഗര്‍ഭിണിയും അവളുടെ ഭര്‍ത്താവും പിറവിക്കായി പുല്‍ക്കൂട്‌ തിരഞ്ഞെടുത്തത്‌ വാതിലുകള്‍ സ്വാര്‍ത്ഥതയുടെയും സുരക്ഷിതത്വത്തിന്റേയും താഴുകളിട്ട്‌ പൂട്ടപ്പെട്ടതുകൊണ്ടാണ്‌. പിള്ളക്കച്ച കൊണ്ട്‌ ഉണ്ണിയേശുവിനെ പൊതിയേണ്ടി വന്നത്‌ ആ അമ്മയുടെ കൈയ്യില്‍ പട്ടുവസ്ത്രങ്ങളില്ലാത്തതു കൊണ്ടാണ്‌. ആട്ടിടയര്‍ ആദ്യ തീര്‍ത്ഥാടകരായിതീര്‍ന്നത്‌ നിയമഗ്രന്ഥ വചനങ്ങള്‍ ബുദ്ധികൊണ്ട്‌ മാത്രം അളന്നതിനാല്‍ ഹൃദയം കൊണ്ട്‌ ഗ്രഹിക്കാതെ പോയ കൊട്ടാരവാസികള്‍ മണ്ണില്‍ പിറന്ന ദൈവത്തെ തേടി പോകാത്തതു കൊണ്ടു കൂടിയാണ്‌. പൗരസ്ത്യ രാജാക്കന്‍മാര്‍ക്ക്‌ രാജാധിരാജന്‌ കാഴ്ച്ചയര്‍പ്പിക്കാന്‍ ഭാഗ്യം കിട്ടിയത്‌ ഇസ്രയേല്‍ രാജാക്കന്‍മാര്‍ സിംഹാസനങ്ങളുടെ മോടി കൂട്ടാന്‍ വെമ്പി സര്‍വ്വാധിപനെ മറന്നതു കൊണ്ടാണ്‌.

പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയുടെ ഓര്‍മ്മത്തിരുന്നാളിന്‌ പുല്‍ക്കൂടാദ്യമായി തീര്‍ത്തത്‌ ദാരിദ്ര്യവ്രതം നിശ്വാസമാക്കിയ അസ്സീസ്സിയിലെ വിശുദ്ധനാണ്‌. എളിമയുടെ ഹൃദയനിലമൊരുക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നതിനായിട്ടു തന്നെയാണ്‌ ആ താപസ്സന്‍ പുല്‍ക്കൂടുകള്‍ പണിതുയര്‍ത്തിയത്‌. അത്‌ കാലാതരേണ കമ്പോളീകരിക്കപെട്ടത്‌ കണ്ണുനീരാകുന്നു.

എന്തിനാണ്‌ യേശുവിന്‌ പിറക്കാന്‍ പുല്‍ക്കൂടുകള്‍ നാം തീര്‍ക്കുന്നത്‌. നമ്മുക്ക്‌ കൊട്ടാരങ്ങള്‍ നിര്‍മ്മിക്കാം. സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും നന്മയുടേയും നൈര്‍മ്മല്ല്യത്തിന്റേയും സൗമ്യശിലകള്‍ കൊണ്ട്‌ കൊട്ടാരങ്ങള്‍ തീര്‍ക്കാം. ആത്മാവിന്റെ അള്‍ത്താരകളില്‍ അവനായി നാം തീര്‍ക്കുന്ന കൊട്ടാരങ്ങളില്‍ അവന്‍ തീര്‍ച്ചയായും പിറന്നു വീഴും. കുഞ്ഞിനെ പൊതിയുവാന്‍ ആ അമ്മക്ക്‌ പിള്ളകച്ചക്കു പകരം ഒരു തുണ്ട്‌ പട്ടുവസ്ത്രം നമുക്ക്‌ നല്‍കാം, ശാന്തിയുടേയും വിശുദ്ധിയുടേയും നൂലിഴകളാല്‍ തീര്‍ത്ത പട്ടുവസ്ത്രം.നിനക്കും നിന്റെ പ്രിയപെട്ടവര്‍ക്കും ആശംസകള്‍.

ഗിഫ്റ്റ്‌: തീന്‍മേശയില്‍ മൂന്ന് നേരവും വിരുന്നൊരുങ്ങുമ്പൊള്‍ അയല്‍ വീട്ടിലെ "ലാസറിന്റെ" അടുക്കളയില്‍ ഒരു നേരമെങ്കിലും പുകയുയരുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. അതിനുള്ള കരുത്ത്‌ ഈ ക്രിസ്തുമസ്സ്‌ നിനക്കു തരട്ടേ, പ്രാര്‍ത്ഥനയോടെ...

Posted by Abhilash Gregory

No comments:

Post a Comment